ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

ആത്മബലി


ഹരിദ്വാരില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ മനസ്സില്‍ കരുതിയതാണ് ഇത്തിരി പകല്‍ വെളിച്ചത്ത്തിലാവണം വീട്ടില്‍ ചെന്ന് കേറുവാന്‍  ,കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടിലേക്കൊരു മടക്കയാത്ര ,ഒട്ടും ആഗ്രഹിച്ചതല്ല ,പക്ഷെ പോകാതെ തരമില്ലാത്ത വിധം മാനസിക സമ്മര്‍ദ്ദം തന്നെ കീഴടക്കിയിരുന്നു , ഇന്നത്തെ രൂപത്തില്‍ നാട്ടുകാരോ ബന്ധുക്കളോ തന്നെ തിരിച്ചറിയാന്‍ വഴിയില്ല ,വൃദ്ധയായ അമ്മയുടെ വെളിച്ചം മങ്ങിയ കണ്ണില്‍ തന്റെ രൂപത്തിന്  എപ്പോഴോ അംഗഭംഗം വന്നിട്ടുണ്ടാവാം .

                                  കഷായ വസ്ത്രവും  ദീക്ഷയും വളര്‍ത്തി ലൌകീക ജീവിതത്തിലെ മോഹങ്ങളും ,ആശകളും ഉപേക്ഷിച്ചു ആത്മശാന്തിക്കായി എത്തിച്ചേര്‍ന്ന ഇവിടം വിട്ടൊരു ലോകം, ഒരു യാത്ര ഇതൊന്നും തനിക്കുചിന്തിക്കാനാവില്ലായിരുന്നു,പിതൃഘാതകനെന്ന വിഴുപ്പും പേറി എവിടൊക്കെയോസഞ്ചരിചൊടുവില്‍ എത്തിച്ചേര്‍ന്നതിവിടെയാണ് .എല്ലാ പാപങ്ങളും കഴുകിക്കളയാന്‍ നിത്യവും കുളിച്ചു ഭസ്മക്കുറിയണിഞ്ഞു പ്രാര്‍ഥന മന്ദിരത്തിന്റെ ഹാളില്‍ ആയിരങ്ങളില്‍ ഒരുവനായിരുന്നു  മന്ത്രങ്ങള്‍  ഉരുവിട്ടു  എല്ലാം മറന്നു തുടങ്ങിയതായിരുന്നു,താളം തെറ്റിച്ചത് തന്റെ കോളേജു സഹപാഠിയായ  ഗണേഷിന്റെ വരവോടെയാണ് ,അയാളുടെ ഗവേഷണ വിദ്യാര്‍ഥികളുമായി എത്തിയതാണ് ഹരിദ്വാരില്‍ . സംശയത്തിന്റെ നിഴലിലെ ചോദ്യം പലയാവര്‍ത്തി ആയപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല ,പ്രത്യേകിച്ചു തന്റെ അമ്മയുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി പറഞ്ഞത് കേട്ടപ്പോള്‍ ,ചോദ്യം ചെയ്യലിനൊടുവില്‍ പിടിക്കപെടുന്ന കുറ്റവാളിയെപോലെ ,അവന്‍ പറഞ്ഞ വാക്കുകള്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ കുറ്റബോധവും ആത്മനിന്ദയും ഉണ്ടാക്കി. എന്നോ ഓടിയകന്ന മകന്‍ എത്തിചെരുമെന്ന പ്രതീക്ഷയില്‍ എല്ലും തോലുമായ ഒരു രൂപം പറമ്പിലും  തൊടിയിലുമൊക്കെ  കൂനിക്കൂടി നടക്കുന്നത് കാണാമെന്നും ,എന്തേലുമൊരു സഹായം ചെയ്യാന്‍ കയറുന്നവരോട് മകനെക്കുറിച്ച്  പറഞ്ഞു കരയാന്‍ തുടങ്ങുമ്പോള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകല്‍ കിട്ടാത്തതിനാല്‍  കേറാറില്ല   എന്നാലും ജീവന്‍ പോകാത്ത ഒരാത്മാവ് തന്റെ വരവിനായി കാത്തിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍, പ്രാര്‍ത്തിച്ചു ഉപവസിച്ചും കിട്ടിയ  മോക്ഷമാകെ ചോര്‍ന്നു പോയതുപോലെ ,,ഭൂമിയിലെ വര്‍ണ്ണപകിട്ടില്‍ സര്‍വ്വം മറന്നു  പോറ്റിവളര്‍ത്തിയ അച്ഛനമ്മമാരെ കണ്ണീര്‍ കുടിപ്പിക്കുന്നവന്‍ ഏതു ഗംഗയില്‍ മുങ്ങിയാലാണ് മോക്ഷം കിട്ടുക.  തനിക്കും കഴിയുന്നില്ല വികാരങ്ങളെ നിയന്ത്രിക്കാന്‍ പുഴയില്‍ മുങ്ങുമ്പോള്‍ അഗ്നിക്ക് മുന്നിലിരുന്നു മന്ത്രജപങ്ങള്‍ ചെയ്യുമ്പോള്‍ ,ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ എല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത് അമ്മയുടെ ദൈന്യം തുളുമ്പുന്ന മുഖമാണ് ,ഉറക്കമില്ലാത്ത രാപകലുകള്‍ കൊഴിയവേ തീരുമാനിച്ചു ഭിക്ഷാംദേഹിയായി  പോയി അമ്മയെ ഒരു നോക്ക് കണ്ടു മടങ്ങുക .

                            വഴിമറന്നു പോയൊരു മടക്കയാത്ര ,മൂന്നാല് ദിവസത്തെ യാത്രക്കൊടുവില്‍ എത്തിചേരുമ്പോള്‍  ചെഞ്ചായം വാരിപ്പൂശിയ സന്ധ്യുടെ ഇരുള്‍ വീണുതുടങ്ങിയിരുന്നു, തെക്കും വടക്കുമേതെന്നു ദിശയറിയാതെ മേല്‍വിലാസം മറന്നു പോയൊരു അവസ്ത്തയില്‍ ആരുടെ പേരില്‍ വേണം വിലാസം തിരക്കേണ്ടത് അച്ചന്റെ പേരിലോ ,അതോ തറവാടിന്റെ പേരിലോ എങ്ങനെ ചോദിച്ചാലും മറുപടിയായി ഒരുപാട് ചോദ്യങ്ങള്‍ തനിക്കു നേരെ വരുമെന്ന ശങ്കയാല്‍ നടന്നു കുറെ ദൂരം ,ഒടുവില്‍ അമ്മയുമൊത്ത് പണ്ട് അമ്പലത്തില്‍ തൊഴാന്‍ വരാറുണ്ട് ,അമ്പലമാകെ മാറി പുനപ്രതിഷ്ട്ട കഴിഞ്ഞു എങ്കിലും ചുറ്റുമതിലിനും  ഉള്ളിലെ ചുമര്‍ ചിത്രങ്ങള്‍ക്കും മാറ്റം വന്നില്ല ,ദീപാരാധന തൊഴുതു നടയിറങ്ങുമ്പോള്‍ അമ്പലത്തിലേക്കെത്തുന്ന വഴി തിരഞ്ഞു  നടവഴിയില്‍ ഒരു ഇലഞ്ഞിമരം ഉണ്ടായിരുന്നു ,നടവഴിയെല്ലാം പോയി അവിടമാകെ കെട്ടിടങ്ങള്‍ സ്ഥാനം പിടിച്ചുവെങ്കിലും  വഴിയില്‍ ഉപേക്ഷിച്ചൊരു അനാഥനെ പോലെ നില്‍ക്കുന്നു ഇലഞ്ഞിമരം  ,കുറെ ക്കൂട്ടി പടര്‍ന്നു പന്തലിച്ചു,കിളികള്‍ ചേക്കേറാന്‍ തിടുക്കം കൂട്ടുന്നു.  അതിന്റെ അടയാളം പിടിചയാല്‍  സ്വന്തം വീടുകണ്ട്‌ പിടിച്ചു ,
                                                 ആരാധിച്ച ദൈവങ്ങളെല്ലാം കൈവിട്ടത് കൊണ്ടാണോ എന്തോ ചെന്ന് കയ റുമ്പോള്‍ ഉമ്മറത്ത് വിലക്ക് കത്തിച്ചിട്ടില്ല ,വരാന്തയില്‍ ഒരു മുറിപ്പായയില്‍  ചുരുണ്ട്കൂടിയൊരു രൂപം കിടപ്പുണ്ട് ,പതിയെ അടുത്ത് ചെന്നിരുന്നപ്പോള്‍ മെല്ലെ കണ്ണ് തുറന്നു ,ചെങ്ങാതി പറഞ്ഞതിനേക്കാള്‍ വേദനിപ്പിക്കുന്നതായിരുന്നു ആ കോലം.അമ്മയുടെ കയ്യെടുത്ത് മെല്ലെ തലോടുമ്പോള്‍ ,ആ നെഞ്ചിലെ ചൂടേറ്റുറങ്ങിയ രാവുകള്‍ ഓര്‍ത്തു പോയി ,തന്റെ ശാട്യങ്ങല്‍ക്കെല്ലാം കൂട്ട് നിന്ന അമ്മ ,പ്ലാവില കുമ്പിളില്‍ പാല്‍ക്കഞ്ഞി വിളമ്പി തന്നും ആകാശത്തിനു താഴെയുള്ള കഥകള്‍ പറഞ്ഞും ,തറവാട്ടു കുളത്തില്‍ നീന്താന്‍   പഠിപ്പിച്ചു തന്ന അമ്മയെ, ഈ അമ്മയെ പിരിഞ്ഞു ,ആര്‍ദ്രമായ ഈ സ്നേഹം ഉപേക്ഷിച്ചു പോകാന്‍ തനിക്കെങ്ങിനെ കഴിഞ്ഞു ,ഓര്‍ത്തുകൊണ്ടിരിക്കെ പെട്ടെന്ന് ആ ശരീരമൊന്നു പിടഞ്ഞുവോ , ,ഇത്രയും നാള്‍ കാണാതെ അറിയാതെ ജീവിച്ചതിന്റെ അപരിചിതത്വമോ അകല്‍ച്ചയോ ഇല്ലായിരുന്നു ആ വാക്കുകളില്‍ .

                  മോന് വിശക്കുന്നുണ്ടാവും അമ്മ കഞ്ഞി വെക്കാം പോയി കുളിച്ചു വരൂ ''
                      തറവാട്ടു കുളത്തിന്റെ രൂപവും ഭാവവും മാറിയിരിക്കുന്നു ,നോക്കാനും പരിപാലിക്കാനും ഇല്ലാതെ ചവിട്ടു പടികള്‍ ഇളകി ,ശുചീകരണം മുടങ്ങിയതിനാല്‍ ചേറും  ചെളിയുമായി കിടക്കുന്നു ,നീണ്ടും പടര്‍ന്നു കിടന്ന ജലാശയം ഇപ്പോള്‍ ശുഷ്ക്കിച്ചു ചെറുതായി ,നിറയെ ആമ്പല്‍പ്പൂവുള്ള  കുളം, കുളികഴിഞ്ഞു വന്നപ്പോള്‍ ആദ്യമോര്‍ത്തത് അച്ഛന്റെ മുറിയിലേക്കൊന്നു കേറണമെന്നാണ് ,പക്ഷെ വല്ലാത്തൊരു ഭയം ,താന്‍ അവസാനമായി അച്ഛനെ കണ്ടത്  കയറില്‍ തൂങ്ങിയാടുന്ന താണ്,,
                            തന്റെ ചുവടുകള്‍ക്കു പിഴവു പറ്റിയെന്നറിഞ്ഞു  വേദനിച്ചു,മകന്റെ വരവിനായി കാത്തിരുന്നു കോളേജില്‍ നിന്നും വൈകിയെത്തിയ രാത്രിയില്‍ എന്തൊക്കെയോ പുലമ്പുന്ന  അച്ഛനെ ശ്രദ്ധിക്കാതെ മദ്യത്തിന്റെ ആലസ്യത്തില്‍ കിടക്കാന്‍ വെമ്പുന്ന  തന്നോട് കയര്‍ത്തു സംസാരിച്ചു ,തലക്കുള്ളില്‍ ഊളിയിട്ട മദ്യവും താന്‍ പിന്തുടര്‍ന്ന രാഷ്ട്രീയത്തിന്റെ  സ്വാതന്ത്ര്യവും  അഹംഭാവവും അന്ധനാക്കിയ തന്നെ അച്ഛന്‍ അടിക്കാനോങ്ങിയ കൈകള്‍ തട്ടിമാറ്റി തടയെണ്ടാതായി വന്നു ,ഏക സന്തതിയെ പഠിപ്പിച്ചു വലിയ നിലയിലെത്തിക്കാന്‍ ആശിച്ച പിതാവിനു  താങ്ങാവുന്നതിലധികമായിരുന്നു ആ നിഷേദം അച്ഛന്റെ കൈകള്‍ തട്ടിമാറ്റിയത്  അച്ഛനെ അടിച്ചതിനു സമമായി കണ്ടു ,വഴിപിഴച്ചപോക്കും 
                                

                     ഉത്തരത്തില്‍ തൂങ്ങിയാടുന്ന അച്ഛന്റെ ജഡത്തിലേക്ക് നോക്കി മാറത്തടിച്ചുടിച്ചു കരയുന്ന അമ്മയുടെ രൂപവും തന്നെ ഭ്രാന്തമായ ഒരവസ്ത്തയില്‍ എത്തിച്ചിരുന്നു ,അച്ഛനെ കൊന്നവന്‍ എന്ന് സ്വയം തോന്നുകയാല്‍ ഇരുളിലേക്ക് ഇറങ്ങി ഓടുകയായിരുന്നു  ,ഇട്ടിരുന്ന ഉടുതുണിയുമായി അനിചിതത്വത്തിലേക്കുള്ള ഒരു പ്രയാണം ,ഗതിമാറിയൊഴുകിയ കാട്ടരുവിപോലെ എവിടെക്കെയോ തട്ടിത്തടഞ്ഞും മലിനപെട്ടും  ഒടുവില്‍ മദ്യാത്തിന്റെ കരാളഹസ്തം  കവര്‍ന്ന കരളിന്റെ വൈകല്യമൂലം മരണാസന്നനായി ആശുപത്രിയിലേ വരാന്തയില്‍ ഉപേക്ഷിക്കപെട്ട  അനാഥശവമായി.  ആശുപത്രിയിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് അന്നദാനം നടത്തുന്ന ആശ്രമത്തിലെ സന്യാസിയാണ് തന്നെ അനാഥത്വത്തില്‍  നിന്നും രക്ഷിച്ചു പുതിയ പാത തെളിയിച്ചത് ,ഭാഷ ഞങ്ങള്‍ക്കിടയില്‍ തീര്‍ത്ത മറ ഒരു വലിയ അന്ഗ്രഹമായിരുന്നു ,അതിനാല്‍ ചോദ്യങ്ങള്‍ ഒഴിവായി  മന്ത്രജപങ്ങള്‍ ഉരുവിടുന്ന നാവുകൊണ്ട് കള്ളവും പറയേണ്ടി വന്നില്ല.  ഓര്‍മ്മകള്‍ നശിച്ചു  മൂകനായി ,പ്രകൃതിയെയും കാലത്തെയും മറന്നുള്ള ജീവിതം ,തിരികെ കിട്ടിയ ഓര്‍മ്മയുടെ ഭൂതകാലത്തേക്ക് തിരികെ പോകാന്‍ മനസ്സും വന്നില്ല   




                      വിളമ്പിയ കഞ്ഞി അടുത്തിരുന്നു  അമ്മയോട് എന്ത് പറയണമെന്നുള്ള ഒരു വിങ്ങല്‍ അമ്മയ്ക്കും വാക്കുകള്‍ കിട്ടാതെ വിഷമിക്കുന്ന അവസ്ത്ഥ. കഞ്ഞി കുടികഴിഞ്ഞു  തന്റെ മുറിയെന്നു  പറയാനായി അവശേഷിപ്പൊന്നുമില്ലായെങ്കിലും അതില്‍ക്കായറാന്‍   തുടങ്ങുമ്പോള്‍ പെട്ടെന്ന്  അമ്മയുടെ നനുത്ത കരം തന്റെ കൈകളെ പിടിച്ചു നിര്‍ത്തുന്നത് പോലെ ,അത് തന്നെ അച്ഛന്റെ മുറിയിലേക്കാണ്  കൊണ്ട് ചെന്നത്. ചുവരില്‍ തൂക്കിയ ചിത്രത്തില്‍ തുളസിക്കതിര്‍കൊണ്ടുണ്ടാകിയ മാലചൂടിയിട്ടുണ്ട് . അടിയില്‍ തെളിയിച്ച ദീപം .ഇരുട്ടിലും ആ മുഖത്തെ തേജസ്സു കാണാന്‍ കഴിയുന്നു ,ഒന്നേ നോക്കിയുള്ളൂ ആ മുഖത്ത് നിന്നും 'വായിച്ചെടുക്കാനാവാത്ത എന്തോ ഒരു തീഷ്ണത ആ നോട്ടത്തിനു     '
                        
                    ''ഇനിയെങ്കിലും അതിനു മോക്ഷം കിട്ടട്ടെ''

പിന്നെയും എന്തൊക്കെയോ അമ്മ പറഞ്ഞു അതൊന്നും കേട്ടുനില്‍ക്കാനുള്ള ത്രാണിയില്ല ,വര്‍ഷങ്ങള്‍ കൊണ്ട് ശീലിച്ച തപോബലം  തനിക്കു നല്‍കിയ ആത്മശാന്തി  നഷ്ട്ടമായത്പോലെ താനിപ്പോള്‍ സ്വാമി അത്മാനന്ദയല്ല ഈ അമ്മയുടെ ,വാരിക്കോരി സ്നേഹം തന്നിട്ടും അറിയാതെ പോയ അച്ഛന്റെ ഉണ്ണിയാണ് , വയ്യ ഈ ധര്‍മ്മ സങ്കടം തീര്‍ക്കാനിനി  ഞാന്‍ എന്ത് ചെയ്യും ഭ്രാന്തനെ പോലെ അയാള്‍ മുറിയിലാകെ പരത്തി നടന്നു ,എപ്പോഴോ ഒന്ന് മയങ്ങി 

                       ശ്രാദ്ധം കഴിക്കാനുള്ള സാധനങ്ങള്‍ ,നിറച്ച ഒരു സഞ്ചിയുമായി  അമ്മ പുലര്‍ച്ചെ വിളിക്കുമ്പോഴാണ്  ഉണരുന്നത് ,പരികര്‍മ്മി പറഞ്ഞു തന്ന മന്ത്രങ്ങള്‍ ജപിക്കുമ്പോള്‍ ,പണ്ട് അച്ചന്റെ കൈ പിടിച്ചു  ഈ വിശാലമായ മണല്പ്പുറത്തുകൂടി ഓടിക്കളിച്ചതോര്‍മ്മ വന്നു .അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ പിണ്ടചോറുമായി മുങ്ങുമ്പോള്‍  അച്ഛന്റെ സംമിപ്യം അനുഭവപെട്ടു .
 '
            ''എന്റച്ചന്‍  ഇനി മോക്ഷം കിട്ടാതെ അലയെണ്ടാ''  
      ഇലയില്‍ വെച്ച പിണ്ടചോറു  ഒഴുകി നീങ്ങുമ്പോള്‍ അത് അച്ഛന്റെ രൂപമായി മാറുന്നുവോ ,ആ കാല്‍ക്കല്‍ വീണു മാപ്പ് പറയാന്‍ വര്‍ദ്ധിച്ച മോഹത്തോടെ   പിണ്ടചോറിനടുത്തെക്കയാള്‍ ഊളിയിട്ടു നീന്തി ആഴങ്ങളിലേക്ക് ,ആത്മബലിയായി  
                                     

0 comments:

Post a Comment

Adz