ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

*അവരുറങ്ങട്ടെ*



                     

                       ഒന്ന് കുളിച്ചു കഴിഞ്ഞപ്പോള്‍ വലിയ  ആശ്വാസം  തോന്നി , ആഭരണങ്ങളും ,കല്യാണ വസ്ത്രങ്ങളും അണിഞ്ഞുള്ള നില്‍പ്പ് ,ഇത്തിരി കഠിനമാണ്  അമ്പലത്തില്‍ നെറ്റിപട്ടം കെട്ടി നില്‍ക്കുന്ന ഗജവീരനെ പോലെ  രാവിലെ ബ്യൂട്ടിഷന്‍ വന്നു അണിയിച്ചൊരുക്കാന്‍ തുടങ്ങിയപ്പോഴേ ഒന്നും കഴിക്കാതെ നില്‍പ്പും.  ഇടയ്ക്കല്‍പ്പം കോള കുടിച്ചു. ഹെയര്‍പിന്‍ വാരിനിറച്ച കേശവും അതില്‍ നിറയെ മുല്ലപ്പൂവും ,ഒന്നും വേണ്ടാന്നു പറഞ്ഞതാ മമ്മി കേള്‍ക്കേണ്ടേ ആദ്യ വിവാഹത്തിന്റെ ആവേശവും ചുറ്ചുറുക്കൊന്നും രണ്ടാം വിവാഹത്തിനുണ്ടാവില്ല. ആദ്യാനുഭവം എന്നും ഓര്‍മ്മയില്‍ ഉണ്ടാവും. ആദ്യ വിവാഹത്തിലെ പോരായ്മകളൊക്കെ പരിഹരിച്ചുള്ള വിവാഹമാണ് നടന്നത് . ആദ്യ വിവാഹത്തിലെ ആളിന് നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ഉദ്യോഗവും. ബാക്കി ഭൌതീക സൌകര്യങ്ങള്‍ കുറവായിരുന്നു.  നമ്മുടെ സോഷ്യല്‍ സാറ്റസ്സിനു ചേരുന്നവരെ മതിയെന്ന് പറഞ്ഞിട്ട് പപ്പാ കേട്ടില്ല, അതിനാല്‍ എല്ലാ കുറ്റവും പപ്പാ കേള്‍ക്കേണ്ടിയും വന്നു. ഇന്ന് പപ്പയെ കണ്ടാലറിയാം നല്ല ഉണ്മെഷവാനായിരിക്കുന്നു പത്ത് വയസ്സ് കുറഞ്ഞതു  പോലെ മമ്മിയാണേല്‍, പറയുകയും വേണ്ടാ സൊസൈറ്റിയിലെ അറിയപെടുന്ന വനിതയാണ്‌ .എന്നാലും ആദ്യവിവാഹത്തിലെ പരാജയം രണ്ടാളെയും വല്ലാതെ വിഷമിപ്പിച്ചിരുന്നു.

                                     ഈ ആലോചന ഉറച്ചു കഴിഞ്ഞു ചെറുക്കന്‍ വിളിച്ചിരുന്നു പഴയകാല സങ്കല്പ്പമൊന്നും എനിക്കിഷ്ട്ടമല്ല ,ചേട്ടാ വിളി വേണ്ട പേരുവിളിച്ചാല്‍ മതി എനിക്ക് വേണ്ടി ഉണ്ണാതെ ഉറങ്ങാതെ കാത്തിരിക്കരുത് അതുപോലെ എന്റെ വ്യക്തിപരമായ ഒരു കാര്യത്തിലും ഇടപെടരുത് തിരിച്ചും അങ്ങനെ തന്നെയായിരിക്കും''

              കേട്ടപ്പോള്‍ ആദ്യം ഇത്തിരി നീരസം തോന്നിയെങ്കിലും ആദ്യാനുഭവം അത്രസുഖകരമാല്ലയിരുന്നല്ലോ , എന്തിനും ഏതിനും അമ്മയുടെയും  പെങ്ങമ്മാരുടെയും ഇടയില്‍ക്കിടന്നു കറക്കം തീരെ ഇഷ്ട്ടമല്ലായിരുന്നു . വീടാണേല്‍ പഴയൊരു തറവാടും വേണ്ടാത്ത കുറെ ആചാരങ്ങളും. തനിക്കു പരിചിതമല്ലാത്ത അന്തരീക്ഷത്തില്‍ കഴിച്ചുകൂട്ടുന്നതു തന്നെ വലിയ ബുദ്ധിമുട്ടായിരുന്നു  പിന്നെ  ഒരു സ്വകാര്യത ഇല്ലായ്മയും അതെക്കുറിച്ച് പരിഭവം പറഞ്ഞാല്‍ ഒരു ചെറു ചിരിയില്‍ ഒതുക്കും ,നല്ല ശമ്പളവും ഉദ്യോഗവും ഉള്ളയാള്‍ക്ക് ദിവസേന കുറെ ദൂരം യാത്ര ചെയ്യണം , വീട്ടില്‍ നിന്നൊരു കാറ്കൊടുത്തിട്ടും ദുരഭിമാനം കൊണ്ട് എടുത്തില്ല എപ്പോഴും ബൈക്കില്‍ യാത്ര ചെയ്യുന്നതാണ് ഇഷ്ട്ടമെന്നു,  അമ്മയെയും സഹോദരങ്ങളെയും പിരിഞ്ഞു വരാന്‍ പറ്റില്ലയെന്നൊരിക്കല്‍  തന്റെ മുഖത്തടിച്ചപോലെ പറഞ്ഞു. അവിടുത്തെ അന്തരീക്ഷവുമായി ഒരിക്കലും പൊരുത്തപെടാന്‍ കഴിഞ്ഞില്ല.  മമ്മിയാണേല്‍ തന്നെയാ കുറ്റം പറയുന്നതും ഇത്രയൊക്കെ വിദ്യാഭ്യാസവും ,നല്ല കഴിവും വൈഭവവും ഉള്ള അമ്മയുടെ മോള്‍ക്ക്‌ മാസങ്ങള്‍ കഴിഞ്ഞിട്ടും ഭര്‍ത്താവിനെ വളയ്ക്കാന്‍ കഴിയാത്തതിന് എന്നാല്‍ അയാളുടെ സ്നേഹാദ്രമായ പെരുമാറ്റത്തില്‍ പലപ്പോഴും സാധിച്ചില്ല എന്നതാണ് സത്യം .  ദിവസങ്ങള്‍ നീങ്ങുമ്പോള്‍ കൂട്ടിലടച്ചിട്ട കിളിപോലുള്ള ജീവിതം തന്നെ മടുത്തു അയാളുടെ തിരക്കേറിയ ജീവിതവും ,വീട്ടിലെ അന്തരീക്ഷത്തിലെ മാറ്റവും മമ്മയുടെ സമ്മര്‍ദ്ധവും ആയപ്പോള്‍ തനിക്കും വാശിയായി. അസ്സ്വാരസ്സ്യങ്ങള്‍ തലപൊക്കി തുടങ്ങിയപ്പോള്‍ ഒട്ടും അയഞ്ഞുകൊടുക്കാന്‍ തനിക്കും മനസ്സുവന്നില്ല. വീട്ടിലേക്ക്‌ പോയ ഞാന്‍  പിന്നീട് പിടിവാശിയോടെ അവിടെത്തന്നെ നിന്ന് ,നിര്‍ബന്ധിച്ചു കൊണ്ടുപോകാന്‍ പലവട്ടം അയാള്‍ വന്നുവെങ്കിലും ഞാന്‍ തെയ്യാറായില്ല ,തനിക്കു തുടര്‍ന്ന് പഠിക്കണമെന്നും അതിനാല്‍ പട്ടണത്തില്‍ താമസമാക്കണമെന്നുമുള്ള തന്റെ വാദത്തെ ഒട്ടും അംഗീകരിച്ചില്ല ഒടുവില്‍ മമ്മയും കൂടി അയാളുടെ വീട്ടില്‍ തന്റെ വസ്ത്രവും ആഭരണങ്ങളും എടുക്കാന്‍ പോയപ്പോഴാണ് സ്ഥിതി വഷളായത്. തര്‍ക്കങ്ങളും ,അവരുടെ വീട്ടിലെ ചില കാര്‍ന്നോന്മ്മാരുടെ സംഭാഷണ ശൈലിയും മമ്മിക്കു ഇഷ്ടമായില്ല എന്നുമാത്രമല്ല അവര്‍ അമ്മയെ അപമാനിച്ചു .അന്നേരം അയാള്‍ ഇല്ലായിരുന്നു ,വരുന്നതിനു മുന്‍പേ
''ഇങ്ങനെ ഒരുബന്ധം തുടര്‍ന്ന് പോകാന്‍ താല്പര്യമില്ലെന്ന് മമ്മി പറഞ്ഞു .''കണ്ട ചെറ്റകള്‍ക്ക്  പെണ്ണിനെ കൊടുത്തതാണ് ഞങളുടെ തെറ്റ്''. അയാള്‍  വന്നു അനുവാദം ചോദിക്കാതെ പടിയിറങ്ങി .വിവരമറിഞ്ഞയാള്‍ വിളിക്കാന്‍ വന്നു, തനിക്കു പോകണമെന്ന്  ഉണ്ടായിരുന്നുവെങ്കിലും മമ്മിയുടെ ചില ഡിമാണ്ട്കള്‍ അംഗീകരിക്കാതെ വിടില്ലെന്ന് തീര്‍ത്ത് പറഞ്ഞു. പപ്പാ അപ്പോഴും മൌനിയായി നിന്ന് പണ്ടേ മമ്മിയുടെ വാക്കാണു വീട്ടിലെ അവസാന വാക്ക് ,സാധാരണ മിതഭാഷിയായ അയാള്‍ അന്നല്‍പ്പം ശദ്ധമുയര്‍ത്തി തന്നെ സംസാരിച്ചു, അന്നല്‍പ്പം  മദ്യപിചിട്ടുണ്ടായിരുന്നു  ,മുന്ശുണ്ടിയായ മമ്മിയും വിട്ടില്ല ,ഞങ്ങള്‍ക്കി ബന്ധത്തിനു താല്പര്യമില്ല നിങ്ങള്‍ തല്ക്കാലം പോകുവെന്നുള്ള സംസാരം കൂടിയായപ്പോള്‍ അയാള്‍ പിന്തിരിഞ്ഞു ,  ഇടയിലൊരു ഫോണ്‍ വിളിച്ചുപോലും തന്റെ കാര്യങ്ങള്‍ അയാള്‍ തിരക്കിയില്ല , ആ അകല്‍ച്ചയും തന്നില്‍ മാറ്റങ്ങള്‍ ഉണ്ടാക്കി കോടതിയെ സമീപിക്കാന്‍ മമ്മി നീട്ടിയ കടലാസ്സില്‍ ഒപ്പുവെക്കുമ്പോള്‍ അതിന്റെ ഗൌരവം അന്ന് മനസ്സിലായുമില്ല . വിവാഹബന്ധം അയാള്‍ ഒഴിയില്ലയെന്ന വാശിയിലും , നീണ്ടു രണ്ടു വര്‍ഷങ്ങള്‍ അയാളുടെ മദ്യപാനവും പീഡനവും സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് വിവാഹ മോചനം തേടുന്നതെന്നു കുടുംബക്കോടതിയില്‍ ഞാന്‍ വ്യാജ മൊഴിനല്കി.  എല്ലാ കണക്കുകളും പറഞ്ഞു തീര്‍ന്നു. ഒടുവില്‍ തന്റെ പേരുകുത്തിയ ഒരു മോതിരത്തെ ചൊല്ലി വഴക്കായി. അത് തിരികെ തരാന്‍ അയാള്‍ കൂട്ടാക്കിയില്ല , പരിഹാസവും  അസഭ്യങ്ങളും അതിനായി മമ്മി നടത്തിയെങ്കിലും ഒടുവിലത് ഉപേക്ഷിക്കാന്‍ തങ്ങളുടെ വക്കീലിന്റെ അഭിപ്രായം പപ്പാ ഏറ്റെടുത്തു മമ്മിയെകൊണ്ട് സമ്മതിപ്പിച്ചു .
''ഒരു പോറലു പോലും ഏല്‍പ്പിക്കാതെ മോളെ തിരിച്ചു കിട്ടിയല്ലോ'' അതായിരുന്നു പപ്പയുടെ വാദം .

                       ഉടനെ വേറെ കല്യാണത്തിനായി ശ്രമിച്ചുവെങ്കിലും ഓരോന്നിനും ഓരോ അപാകതകള്‍ ഉണ്ടായിരുന്നു ,മമ്മിക്കണേല്‍ എന്തുകൊടുത്തും അയാളെക്കാള്‍ മെച്ചപെട്ട ഒരു വിവാഹം നടത്തി അയാളുടെ മുന്നിലൂടെ വലിപ്പം കാട്ടണമെന്ന വാശി പക്ഷെ വന്നതെല്ലാം ധനമോഹികളും കള്ളുകുടിയന്മ്മാരും,ഒടുവിലാണ് ഇപ്പോഴത്തെ ഈ ബന്ധം കിട്ടിയത് ,ഇയാളുടെ ഭാര്യ ഏതോ വാഹപകടത്തില്‍ മരിച്ചുപോയതാണ് ,നല്ല ബിസിനസ് , ധാരാളം സ്വത്തുക്കള്‍ , ആകെയൊരു കുഴപ്പം അല്‍പ്പം മദ്യപിക്കും അതും ഭാര്യമാരിച്ചേ പിന്നെ. ''അതെല്ലാം , മോള് മാറ്റിയെടുത്താല്‍ മതി'' യെന്ന മമ്മിയുടെ  സാന്ത്വനത്തില്‍ വിവാഹത്തിനു സമ്മതിച്ചു . അയാളിപ്പോഴും തന്റെ ജോലിയില്‍ തുടരുകയും അല്‍പ്പം ക്ഷീണിച്ചു താടി നീട്ടിവളര്‍ത്തി പോകുന്നത് തുടര്‍ വിദ്യാഭ്യാസത്തിനു പോകുമ്പോള്‍ വഴിയില്‍  കാണാമായിരുന്നു . നിങ്ങളൊരല്‍പ്പം  വിട്ടുവീഴ്ച നടത്തിയെങ്കില്‍ സുഖമായി ജീവിക്കാന്‍ പറ്റുമായിരുന്നല്ലോ എന്ന് അയാളെ കാണുമ്പോള്‍ സ്വയം ചോദിച്ചു പോകും . അയാളുടെ മുന്നില്‍ ഇത്തിരി ജാടയോടെ ജീവിക്കണം ,താനുദ്ദേശിച്ച ആര്‍ഭാടത്തോടെ.  ഇതാണ് ജീവിതമെന്നും കാണിച്ചു കൊടുക്കണം ,അത്രയേ വേണ്ടു .
      
                            ഒന്ന് കുളിച്ചു വസ്ത്രം മാറി വന്നപ്പോഴേക്കും അയാള്‍ ഉറക്കം പിടിച്ചിരുന്നു മദ്യത്തിന്റെ മനമാടുപ്പിക്കുന്ന രൂക്ഷഗന്ധമാമുറിയാകെ പടര്‍ന്നിരുന്നു. പുറം തിരിഞ്ഞുള്ള കിടപ്പില്‍ തന്നെ മനസ്സിലാക്കാം താനെന്നരാള്‍ ഇവിടെ ഭാര്യയെന്ന പദവി അലങ്കരിക്കാന്‍ മാത്രം. സാരമില്ല, ഇന്നൊരു ദിവസം കൊണ്ടൊരാളെ വിലയിരുത്താന്‍ പറ്റുമോ? എന്നാലും അയാളുടെ ശബ്ദ്ധത്തിലുള്ള കൂര്‍ക്കംവലിയും കിടപ്പുമെല്ലാം മനസിനെ അസ്വസ്ഥമാക്കുന്നു ഒരുപാടുകാര്യങ്ങള്‍ പറയാനും തുടര്‍ജീവിതത്തിനായുള്ള ചില അഭിപ്രായങ്ങള്‍ തുടക്കത്തിലേ പറഞ്ഞു സമ്മതിപ്പിക്കാനുമുള്ള തീര്മാനമെല്ലാം ഇപ്പോഴേ ചീറ്റിപ്പോയി എന്ത് ചെയ്യണമെന്നൊരൂഹവുമില്ല. അയാളുടെ ഓരം ചേര്‍ന്ന് കിടക്കാന്‍ ശ്രമിക്കവേ മദ്യത്തിനെ വൃത്തികെട്ട നാറ്റം സഹിക്കാന്‍ കഴിയുന്നില്ല ഭാര്യുടെ വേര്‍പാട്‌ ഭര്‍ത്താവിനു കുടിച്ചു രസിക്കാനുള്ള അവസരം, സഹതാപത്തിന്റെ ആനുകൂല്യം. എഴുനേറ്റു ജനാലകള്‍ തുറന്നു പുറത്തേക്ക് നോക്കി ഒഴുകിപ്പരക്കുന്ന നിലാവെട്ടം. രാത്രിയുടെ നിസ്സബ്ദ്ധതയില്‍ ചീവിടുകളുടെ സാനിദ്ധ്യം മാത്രം.  അനുരാഗികള്‍ക്ക് സ്വപനം കാണാനും ആസ്വദിക്കാനുമുള്ള അന്തരീക്ഷം. നാട്ടുമ്പുറത്തെ തറവാട്ടുകുളത്തിനടുത്തിരുന്നു നിലാവിനെക്കാണാനായി   എത്രയോ തവണ അയാള്‍  വിളിച്ചിട്ടുണ്ട് ,അന്നൊന്നും തോന്നാത്ത ഒരു സൌന്ദര്യം ഇന്നത്തെ നിലാവിനുണ്ടെന്നു  അവള്‍ക്കു തോന്നി. മെല്ലെ കതകു തുറന്നു ടെറസ്സില്‍ കിടന്ന ചാരുകസേരയില്‍ ഇത്തിരി നേരം നിലാവിനെ നോക്കിയിരുന്നു . ആരെയോ കാത്തുകൊണ്ട് വികാര പരവശയായി നില്‍ക്കുന്ന ഒരു പ്രണയിനിയുടെ പരിവേഷമായിരുന്നു നിലാവിന് , ഇതിന്റെ ഭംഗി കാണാന്‍ താനല്‍പ്പം  വൈകിയോ? തനിക്കെവിടെലും തെറ്റുപറ്റിയോ? തന്റെ പിടിവാശി തന്റെ ശവക്കുഴി തോ ണ്ടിയോ?  ചെച്ചേ ,, അങ്ങനെയൊക്കെ ചിന്തിക്കാനും മാത്രം എന്താ ഇവിടെ ഇപ്പോള്‍ ഉണ്ടായേ. അവള്‍ പതുക്കെ എഴുനേറ്റു മുറിക്കുള്ളില്‍ പോയി. കിടക്കാന്‍ തോന്നിയില്ല ഷെല്‍ഫില്‍ അടുക്കി വെച്ചിരിക്കുന്ന ഒരു പുസ്തകമെടുത്തു നിവര്‍ത്തി. വായിക്കാനൊരു മൂടില്ല പുസ്തകം മടക്കി വീണ്ടും കിടക്കാന്‍ പോകുമ്പോഴാണ് പകല്‍ കല്യാണനേരത്ത് മുന്‍ നിരയില്‍ അയാളുടെ സഹോദരി ഒരു സമ്മാനപൊതിയുമായി  നില്‍ക്കുന്നത് കണ്ടത് അവളോടൊന്ന് ചിരിക്കാന്‍ പോലും അന്നേരത്തെ മനോനില സമ്മതിച്ചില്ല.  പക്ഷെ കയ്യിലിരുന്ന സമ്മാനപൊതി  കൈകളില്‍ തരുമ്പോള്‍  അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു പിന്നെ തിരക്കില്‍ പെട്ട് അവള്‍ പോയതുമറിഞ്ഞില്ല .മുറിയുടെ ഒരു ഭാഗത്ത് അടുക്കി വെച്ചിരിക്കുന്ന സമ്മാനപ്പൊതികള്‍ അതെല്ലാമൊന്നു തുറന്നു നോക്കാന്‍ ഒരു താല്പര്യം ഉറക്കം വരാതെ കിടക്കുന്ന നേരത്ത് നേരം കൊല്ലാന്‍  കണ്ടുപിടിച്ച മാര്‍ഗ്ഗം. ഓരോന്നായി അഴിക്കുമ്പോള്‍ അതിലും നിഴലിട്ടുനിന്നു അമ്മയുടെ സോഷ്യല്‍ സാറ്റസ്സും   ആളുകളുടെ സ്നേഹവും. ഒടുവിലാണതു  ശ്രദ്ധയില്‍ പെട്ടത് . തനിക്കായി കൊടുത്തുവിട്ട അയാളുടെ സമ്മാനം , എന്തായിരിക്കുമത്, തന്നെ ആക്ഷേപിക്കാനുള്ളത് വല്ലതും? അതൊരു പിചിപ്പൂവിന്റെ പൂമാലയായിരുന്നു  തനിക്കേറ്റവും ഇഷ്ട്ടമുള്ള പൂവ് അയാള്‍ക്കും. നിത്യവും ജോലികഴിഞ്ഞെത്തുമ്പോള്‍ വാങ്ങിവരും. പൂമാലയാകെ വാടിയിരുന്നു അതിന്റെ ചുരുളഴിച്ചു നിവര്‍ത്തിയപ്പോള്‍ അതില്‍ നിന്നൊരു കുറിപ്പ് താഴേക്കു വീണു. വടിവൊത്ത അക്ഷരത്തില്‍ അയാളെഴുതിയ ചെറിയ വാക്ക്
       ''കുട്ടി ,ഒരു പക്ഷെ നിന്റെ തലയില്‍ കല്യാണത്തിനു ചൂടാനായി കൊടുത്തുവിടുന്ന ഈ മാല നമ്മുടെ ജീവിതംമ്പോലെ വാടിക്കരിഞ്ഞു കഴിഞ്ഞാവാം, അതിന്റെ സുഗന്ധം നഷ്ട്ടപെട്ടായിരിക്കും കാണുക ,നിന്റെ പേരെഴുതിയ മോതിരം ,നിന്റെ സമിപ്യണെനിക്ക് തരിക, അതിനാല്‍ അതു  നെഞ്ചോട്‌ ചേര്‍ത്തുറങ്ങാന്‍  നിങ്ങള്‍ എത്ര നിര്‍ബന്ധിച്ചിട്ടും തന്നില്ല. എന്നേലുമൊരിക്കല്‍ എന്റെ സ്നേഹം തിരിച്ചറിഞ്ഞു നീ തിരകെ വരുമെന്ന് ഞാന്‍ കാത്തു . ഇനിയാ പ്രതീക്ഷ വേണ്ടല്ലോ  നീ ഇന്ന് മറ്റൊരാളുടെ ഭാര്യ ആവുകയാണ് അതിനാല്‍ എനിക്ക് ഏറെ വിലപെട്ട മോതിരം ഞാന്‍ തിരകെ തരുന്നു ,നിന്നെയെനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു  ,നിന്റെ പിടി വാശികളെല്ലാം  ഒരു കുസൃതിയായിട്ടെ എനിക്ക് തോന്നിയുള്ളൂ ,എല്ലാ നന്മകളും നേര്‍ന്നു കൊണ്ട് ,,,,

         
             മോതിരം കൈലെടുത്തു നോക്കി കുറിപ്പിലെ അക്ഷരങ്ങളിലൂടെ വീണ്ടും കണ്ണോടിക്കുമ്പോള്‍ തനിക്കു നഷ്ട്ടപെട്ടത് എന്തോ  വിലപിടിപ്പുള്ള നിധിയായിരുന്നു ജാടകളില്ലാത്ത  ആ ലളിതജീവിതം എന്ന് തിരിച്ചറിയുകയായിരുന്നു . ഒരല്‍പം  വിട്ടുവീഴ്ച തന്റെ ഭാഗത്ത് നിന്നുണ്ടായിര്ന്നെങ്കില്‍ ,ഇനിയുള്ള അനിചിതത്വത്തിന്റെ ജീവിതം പേറെണ്ടി വരുമായിരുന്നോ? സംഘര്‍ഷഭരിതമായ മനസ്സുമായി അവള്‍ തനിക്കു പറ്റിയ അബദ്ധം മാതാപിതാക്കളെ വിളിച്ചറിയിക്കാന്‍ ഫോണെടുത്തെങ്കിലും പെട്ടെന്ന്  അത് വേണ്ടായെന്നു തീരുമാനിച്ചു , തന്റെ ഭാവിയെപറ്റിയുള്ള ഉത്ഖണ്ടയകന്നു സ്വച്ചമായുറങ്ങുന്ന അവരെ ഇനിയെന്തിനുണര്‍ത്തണം. അവരുറങ്ങട്ടെ.    ഇല്ല,  ഇനിയുള്ള നാളുകള്‍ തനിക്കു ഉറക്കമില്ലായ്മയുടെ രാവുകളാവാം, വീണ്ടും വാതില്‍ തുറന്നു പുറത്തേക്കിറങ്ങി ,മഴ തുടങ്ങിയിരിക്കുന്നു. മഴനൂലുകള്‍ക്കിടയിലൂടെ അവള്‍ നിലാവിനെ കാത്തിരുന്നു വെളുക്കുവോളം ,,,,

0 comments:

Post a Comment

Adz