ക്ഷീരപഥം

മലര്‍ക്കെ തുറക്കണം നെത്രമാ ചിത്തവും മണ്ണിന്‍ വിപത്തിനെ തൊട്ടറിയാന്‍.....

കൂട്ടം തെറ്റിയ പക്ഷി


                ആതുരാലയത്തിന്റെ പടിക്കെട്ടുകള്‍ ഇറങ്ങുമ്പോള്‍ ഇരുട്ടു വീണു തുടങ്ങിയിരുന്നു. പരിചിതര്‍ക്കല്ലാതെ പരസ്പ്പരം തിരിച്ചറിയാന്‍ കഴിയാത്ത വിധം ഇരുട്ട്. അതിനു വേണ്ടിയാണല്ലോ താനിതുവരെ മുറിയൊഴിയാനും താമസിച്ചത്. ആഹാരവും തേടി അന്തിക്ക് കൂടണയാന്‍ കലപില കൂട്ടുന്ന പക്ഷികളെപ്പോലെ ആശുപത്രിയില്‍ രോഗിക്ക് കൂട്ടിരിക്കുന്നവരും സന്ദര്‍ശനം കഴിഞ്ഞു തിരികെ അവനവന്റെ മാളത്തിലേക്ക് കയറാന്‍ തിടുക്കം കൂട്ടുന്ന ആള്‍ക്കാരെയും ശ്രദ്ധിച്ചുകൊണ്ടായിരുന്നു അവള്‍ പടികളിറങ്ങിയത്. വിവാഹിതയല്ലാത്ത ഒരു പെണ്‍കുട്ടിയെ 'സ്ത്രീകളുടെയും കുട്ടികളുടെയും' ആശുപത്രിയില്‍ തനിച്ചുകണ്ടാല്‍ എന്താവും നാട്ടില്‍ പടരാന്‍ പോകുന്ന വാര്‍ത്ത. ഓര്‍ത്തപ്പോള്‍  ഭയമായി  ഇവിടെ വന്നിറങ്ങുമ്പോള്‍ കഴുത്തിലൊരു താലിയും അടിവയറ്റില്‍ വളരുന്ന അദ്ദേഹത്തിന്റെ കുട്ടിയുമുണ്ടായിരുന്നു. കലാലയ പ്രണയത്തില്‍ വഴുതി വീണ തനിക്കു പ്രിയപെട്ടവാന്‍ സമ്മാനിച്ച ജീവന്റെ കുരുന്നു.  അദ്ദേഹത്തിന്റെ അധിക പ്രേരണയാലാണ്  ഒഴിവാക്കാന്‍ തുനിഞ്ഞത്. തന്റെ ഭാവിയെക്കരുതിയുള്ള അദ്ധേഹത്തിന്റെ ആകുലതലകള്‍ തന്നെയായിരുന്നു. തറവാടികളായ അവരുടെ കുടുംബത്തില്‍ കയറിചെല്ലുന്ന മരുമകള്‍ ദരിദ്രയെന്നതു ഒരു പ്രശ്നമല്ല പക്ഷെ സ്വഭാവ ശുദ്ധിയുണ്ടാകണമെന്നത് നിര്‍ബന്ധം.അങ്ങനെ  പറഞ്ഞാണു തന്നെ സമ്മതിപ്പിച്ചത് തന്നെ.  

                      തികച്ചും അവിചാരിതമായ കണ്ടുമുട്ടലായിരുന്നു ഞങ്ങളുടേത്.  കോളേജു ഗായികയായ തന്റെ ഗാനമേള പരിപാടിക്ക് ആദ്യമായ് റിഹെഴ്സല്‍ ക്യാമ്പില്‍ എത്തിയതാണ് ജിതേഷ്. റിഹെഴ്സല്‍ കഴിഞ്ഞു തിരകെ പോകുമ്പോള്‍ തനിക്കൊരു ചെറിയ സമ്മാനവും തന്നു ,അതൊരു തുടക്കമെന്നു താനൊരിക്കലും കരുതിയുമില്ല. എത്രയോ ഗാനമേളകള്‍, വേദിയില്‍ പൂവും പാരിതോഷികങ്ങളും സമ്മാനിക്കുന്നു. അവര്‍ക്കെല്ലാം പ്രണയമെന്നു കരുതാനാവുമോ. ഒരു സാംസ്കാരിക സമതി സംഘടിപ്പിച്ച ഗാനമേളക്ക് ശേഷമുള്ള സല്‍ക്കാരം അവരുടെ വീട്ടില്‍ വെച്ചായിരുന്നു. അവരെല്ലാവരും തന്നെ നന്നായി പ്രസംശിച്ചു. ഭക്ഷണം  കഴിഞ്ഞെണീക്കുമ്പോള്‍ അയാളുടെ കണ്ണിലാണ് ആദ്യമായി പ്രണയം കണ്ടത്. പിന്നീടുള്ള എല്ലാ പരിപാടിക്കും അയാളെത്തിയത് തന്നോടുള്ള ആരാധനയില്‍ പൊതിഞ്ഞൊരു രക്ഷകര്‍തൃത്വം ഏറ്റെടുത്തപോലെ. ഓര്‍ക്കെസ്ട്ര വായിക്കുന്നവരുടെ സ്നേഹാദരങ്ങളും പ്രീതിയും പിടിച്ചു പറ്റാനും എളുപ്പത്തിക്കഴിഞ്ഞു.അവരുടെ മൌനാനുവാദത്തോടെ പരിപാടിക്ക് പോകുമ്പോള്‍ ഒന്നിച്ചുരുമ്മിയിരുന്നു യാത്ര പോകാനും കഴിഞ്ഞു . പലപ്പോഴും അയാളുടെ പ്രണയ തീവ്രത താന്‍ കണ്ടില്ലെന്നു നടിക്കുന്നതായി പരിഭവം പറഞ്ഞു. തന്റെ ജീവിത സാഹചര്യവും പരിമിതികളെപ്പറ്റിയും താനും ഓര്‍മ്മപ്പെടുത്തിയിരുന്നു. ആ ചെറുത്തു നില്‍പ്പിനു എപ്പോഴാണോ ഭംഗം വന്നതെന്നറിയില്ല .  ആ പരിലാളാനവുംകരുതലും കണ്ടില്ലാന്നു നടിക്കാന്‍ എന്നിലെ പെണ്‍കുട്ടിക്ക് അധികനാള്‍ കഴിഞ്ഞില്ല , വാശിക്കാരിയായ താന്നെപ്പോഴാണോ വിവേകമില്ലാത്ത വെറുമൊരു പെണ്ണായി മാറിയത്.

                       തന്റെ വ്യഥകളും ഭാവിയെപ്പറ്റിയുള്ള ഭയവും  താന്‍ കണ്ണീരോടെ പറയുമ്പോള്‍ ചുണ്ടിലൂറിയ ഒരു ചെറു ചിരിയോടെ അയാള്‍ കേട്ട് നിന്നപ്പോള്‍ തന്നെ, തനിക്കബദ്ധം പിണഞ്ഞുവൊ എന്ന് മനസ്സ് മന്ത്രിച്ചു.  തീരുമാനങ്ങളെല്ലാം അയാളുടെതായിരുന്നു . താനൊന്നും അയാളോട് ചോദിച്ചുമില്ല  തന്റെ അനുമതിക്കോ അഭിപ്രയത്തിനൊ  അയാള്‍ കാത്തു നിന്നുമില്ല .  എരിഞ്ഞടങ്ങുന്ന ഒരു സന്ധ്യുടെ ഇരുള്‍ പറക്കുന്ന നേരത്തായിരുന്നു അയാള്‍ വിലപിടിപ്പുള്ള കുറെ വസ്ത്രങ്ങളും, താലിമാലയുമായി എത്തിയത്. അനുസരിക്കയല്ലാതെ മറ്റൊരു  നിവര്‍ത്തിയുമില്ലാതെ  ഇതെല്ലാമണിഞ്ഞു അയാള്‍ക്കൊപ്പം വണ്ടിയില്‍ക്കയറുന്ന  തന്നെ നിറകണ്ണുകളുമായി നോക്കി നില്‍ക്കുന്ന അമ്മയുടെ  മുഖത്തെക്ക് നോക്കാന്‍ പേടിയായിരുന്നു . ആ മുഖത്ത് പ്രകടമായ വികാരം എന്തെന്ന് വായിച്ചെടുക്കാ  നവാതെ  കുഴങ്ങി.  അനിചിതമായ ഭാവിയെ ക്കുറിച്ചുള്ള ഉത്ഖണ്ടയോ ,അതോ കശാപ്പു ചെയ്യാനായി അഴിച്ചു കൊടുത്ത വളര്‍ത്തുമൃഗത്തോടുള്ള വൈകാരികമായ അടുപ്പമോ?

                               ചിരപരിചിതനെപ്പോലെ ആശുപത്രിയുടെ മുകളിലേക്കുള്ള പടിക്കെട്ടുകള്‍ മൂളിപ്പാടും പാട്ടുംപാടിയയാള്‍ ഓടിക്കയറുമ്പോള്‍ പിന്നാലെ അനുഗമിക്കുന്ന തന്റെ മാനസീകാവസ്ഥ എന്തെന്ന് അറിയാന്‍ പോലും താല്പ്പര്യമില്ലാതതുപോലെ.  ഒരുപക്ഷേ ചമ്മലോ പരിഭ്രമമോ ഒഴിവാക്കാനുള്ള  ഒരു മുഖം മൂടിയാവം ഈ പ്രകടനം . ഒരുമുറിയുടെ വാതുക്കലെത്തി നിലച്ചു നടത്തം. തങ്ങള്‍ക്കായി എന്തൊക്കെയോ ഒരുക്കി വെച്ചതുപോലെയയിരുന്നു ആ മുറികണ്ടാപ്പോള്‍ തോന്നിയത്. അല്‍പ്പ സമയത്തിനുള്ളില്‍ ഒരു നഴ്സ് വന്നു .  അയാളുമായുള്ള സംസാരത്തില്‍ നിന്നും അവര്‍ തമ്മില്‍ എന്തോ ബന്ധമുള്ളതായും തങ്ങള്‍ക്കു പറ്റിയ അബദ്ധം ഒഴിവാക്കാന്‍ ഇവരെ ച്മാതലപ്പെടുത്തിയിരിക്കുകയാണെന്നും.  അറുക്കാന്‍ പോകുന്നതിനു മുന്പായി എല്ലാ മൃഗങ്ങള്‍ക്കും കൊടുക്കുന്ന ഔദാര്യം പോലെ കുടിക്കാന്‍ വെള്ളവും ഭക്ഷണവും തന്നു.'സുഖ നിദ്ര ആശംസിച്ചുകൊണ്ട്' അയാളും  പടിയിറങ്ങിയപ്പോള്‍ മുറിയില്‍ ഒറ്റക്കായ തനിക്കു ആശുപത്രിയുടെ  മനംമടിപ്പിക്കുന്ന മരുന്നിന്റെ ഗന്ധവും കൂരിരുട്ടും മാത്രം ബാക്കിയായി.

                     ഏകാന്തത നമ്മെ ചിന്തിപ്പിക്കുകയും വിവേകമതികളാക്കുകയും ചെയ്യുമെന്ന് പറയുന്നത് എത്ര ശെരിയാണ്‌. എന്ത് ചെയ്യണമെന്നോരൂഹവുമില്ലാതെ എത്ര നേരമങ്ങനെ ഉറങ്ങാതെകിടന്നതെന്നറിയില്ല  മാനക്കെടില്‍ നിന്നൊഴിവാക്കാന്‍ ചെയ്യാന്‍ പോകുന്ന പാതകത്തെക്കുറിചോര്‍ത്തപ്പോള്‍  മനസിന്റെ താളം തെറ്റുന്നത് പോലെ. അമ്മയുടെ വളര്‍ത്തു ദോഷത്തെപ്പറ്റിയും അച്ഛന്റെ അഭിമാനത്തിനു വിലപറയേണ്ടി വരുന്ന അവസ്ഥയെക്കുറി ചോര്‍ക്കുമ്പോള്‍ എങ്ങിനെയും ഈ കുരിക്കില്‍നിന്നോഴിവായാല്‍ മതിയെന്ന വിചാരം . ഇന്നലെ രാത്രിയില്‍ കണ്ട  നഴ്സ്  രാവിലെ കതകില്‍ ശക്തിയായി മുട്ടുന്നതു കേട്ടാണ് ഉണര്‍ന്നത് . മാനസിക പിരിമുറുക്കം കാരണം ഭയം തോന്നിയില്ല. അമ്മയുമായല്ലാതെ ഇന്നോളം ആശുപത്രിയില്‍ വന്നിട്ടുമില്ല. ഓപ്പറേഷന്‍ തിയറ്ററിന് മുന്നില്‍ തന്റെ ആഭരണങ്ങള്‍ അവര്‍ നീട്ടിയ കൈകളില്‍ ഊരിക്കൊടുക്കുമ്പോള്‍ അവരുടെ മുഖത്ത് പ്രകടമായത് ഒരു പരിഹാസമായിരുന്നോ?

                                                ഉച്ച കഴിഞ്ഞാണ് ബോധം തെളിഞ്ഞത് ,അപ്പോഴും അവര്‍ തനിക്ക് കുടിക്കാന്‍ വെള്ളം തന്നു .താലി മാല ഒഴിച്ച് തന്റെ ആഭരണങ്ങളെല്ലാം തിരകെ തന്നു കൊണ്ട് പറഞ്ഞു
''ആണ്‍ പിള്ളാര്‍ കൈയും കലാശവുമൊക്കെ കാണിക്കുമ്പോള്‍ നമ്മള്‍ പെണ്ണുങ്ങള്‍ സൂക്ഷിക്കണം .കാശുള്ള വീട്ടിലെ ആണ്‍ പിള്ളാരൊക്കെ അങ്ങിനെയ,,എന്തായാലും പറ്റിയത് പറ്റി ,ഇനി സന്ധ്യക്ക് മുന്‍പേ സ്ഥലം വിട് ,ചെറുപ്പക്കാരികള്‍ ഈ ആശുപത്രി പരിസരത്ത് നില്‍ക്കുന്നത് അത്ര ശരിയല്ല.''

              തനിക്കായി ഏല്‍പ്പിച്ചവന്‍ പോയ ഒരു കവര്‍ എന്നെ ഏല്‍പ്പിച്ചപ്പോള്‍ അത് വാങ്ങാന്‍ അല്‍പ്പം മടികാണിച്ചു. നിര്‍ബന്ധിച്ചവരത് ഏല്‍പ്പിക്കുമ്പോള്‍ പറഞ്ഞ കുറെ വാക്കുകള്‍ തന്റെ മാനത്തിനും ശരീരത്തിനും അയാളിട്ട വിലയാണീ തുകയെന്നു തോന്നിപ്പോയി. താന്‍ അണിഞ്ഞു വന്ന വിലകൂടിയ സാരി മടക്കിയെടുത്തു അവരുടെ ബാഗിനുള്ളിലേക്ക് വച്ചുകൊണ്ട് പറഞ്ഞു
            ''ദേ എനിക്കീ ഇടപാടില്‍ കിട്ടിയ ലാഭാമാണീ സാരീ ,,അങ്ങനെ ഓരോ ഇടപാടിനും കിട്ടുമൊരു പ്രതിഫലം.'' 
          തുടര്‍ന്നവര്‍ പറഞ്ഞത് മുഴുവന്‍ കേള്‍ക്കാന്‍ നിന്നില്ല. അതൊന്നും തന്നെ പോലുള്ള പെണ്‍കുട്ടിക്ക് കേള്‍ക്കാന്‍ കൊള്ളുന്നതല്ല.   വാതില്‍ ചാരി അവര്‍ പോയുടന്‍ തനിക്കും തന്റെ ശരീരത്തിനും അയാളിട്ട മൂല്യമാണീ കവറിലെ നോട്ടുകള്‍ അതൊന്നു നോക്കാമെന്ന് കരുതി .മഹാത്മാവിന്റെ മുന്തിയ മൂല്യമുള്ള ചുവന്ന നോട്ടുകള്‍ അതിനിടയില്‍ നിന്നും വഴുതിവീണ  അയാളുടെ കൈയ്യക്ഷരത്തിലെ വരികളില്‍ ഉടക്കിപ്പോയ കണ്ണുകളില്‍ക്കൂടി ഒഴുകിയിറങ്ങിയ കണ്ണീര്‍ തുടച്ചു മാറ്റുമ്പോഴും അതിലെഴുതിയ വാക്കുകളുടെ അര്‍ഥം ചികയാന്‍ ശ്രമിച്ചു.  അയാളുടെ ആവേശം കേട്ടട്ങ്ങുവോളം ,തന്റെ യവ്വനവും സൗന്ദര്യവും തീരുവോളം  തമ്മിലൊരുമിച്ചു പഴയതുപോലെ  ജീവിതമാസ്വദിച്ചു കഴിയാമെന്ന വാഗ്ദാനവും,  ഭാവിയില്‍  യാതൊരുവിധമായ ബാധ്യതകളും ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍  ഒരു ചെറു ശത്രക്രിയയിലൂടെ ഔദാര്യമായി ചെയ്തിട്ടുണ്ടെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

                   തന്നോട് തന്നെ വെറുപ്പും അറപ്പും തോന്നിയ നിമിഷം. സന്ധ്യ ഇരുള്‍ പരത്തി ആരുടെയൊക്കെയോ മുഖം മറക്കാന്‍ സഹായിക്കുന്നു.  പടിക്കെട്ടുകള്‍ ഇറങ്ങി താഴെയെത്തി കയ്യിലെ കുറിപ്പ് വലിച്ചുകീറി ആശുപത്രിയുടെ ഓടയില്‍ തള്ളുമ്പോള്‍ അതിലൂടെ ഒഴുകുന്ന മലിന ജലത്തില്‍ തന്റെ ഉള്ളില്‍ നിന്നും പിച്ചി ചീന്തിയ കുരുന്നു കയ്യുംകാലുകളും അതിലൂടെ ഒഴുകുന്നതായി ഒരു തോന്നല്‍.  താനിവിടെ എത്തുമ്പോള്‍ ഉണ്ടായിരുന്ന രണ്ടു കഴിവുകളും തനിക്കു എന്നേക്കുമായി നഷ്ട്ടപെട്ടിരിക്കുന്നു.  അമ്മയാകാനും .പ്രസവിക്കാനുമുള്ള അവകാശം.  

                           ഒന്നുമോര്‍ത്ത്‌ നില്‍ക്കാന്‍ നേരമില്ല.  ഇനിയുമീ ഒഴുക്കിനനുസരിച്ച് ഒഴികിയല്ലേ പറ്റൂ .എത്രയും പെട്ടെന്ന് തന്നെയും കാത്തു പടിക്കല്‍ നില്‍ക്കുന്ന അമ്മയെ കാണാനായി അവള്‍ തിടുക്കത്തില്‍ റെയില്‍വെ സ്റ്റെഷനിലേക്ക് നടന്നു. അപ്പോഴും അവളുടെ കണ്ണുകള്‍ എന്തിനെ ഓര്‍ത്താണോ നിറഞ്ഞൊഴുകിയിരുന്നു..

0 comments:

Post a Comment

Adz